Thursday 4 October 2012

ഇതാണ് മോക്ഷം

നിത്യേന ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിച്ചു വന്നിരുന്ന എന്റെ വിചാരങ്ങളെ (ശാന്തി ആയാലും അശാന്തി ആയാലും) പിന്തുടര്‍ന്ന് വന്നിരുന്നവരില്‍ ചിലരെ മാത്രം എനിക്ക് അറിയാം. അവര്‍ ഇപ്പോള്‍ കുറച്ചെങ്കിലും വിഷമിക്കുന്നുണ്ടാവും. കാരണം ക്രിയാത്മകം  ആയാലും മൌനം പലര്‍ക്കും ദഹിക്കാത്ത ഒന്നാണ്. അത് ശൂന്യതയാണ്. 

മൌനത്തെ ദീക്ഷിക്കുന്നവന്‍ ആണ് മുനി. അവന്റെ നോട്ടത്തിനു വാക്കുകളേക്കാള്‍ വശ്യതയുണ്ട്. ശക്തിയുണ്ട്. തീക്ഷ്ണതയുണ്ട്. മൌനത്തെ ഭജിക്കണം എന്നൊരു മോഹം എനിക്കും ഉണ്ടായി. ഈ കസര്‍ത്ത് എല്ലാം അതിനായി ഉപേക്ഷിക്കാനും തീരുമാനം ആയി. അക്കാര്യം എന്റെ സമയരേഖ വഴി നാട്ടുകാരെ അല്ല കൂട്ടുകാരെ, അറിയിക്കുകയും ചെയ്തു. പലര്‍ക്കും സമാധാനം ആയതു അപ്പോള്‍ ആയിരുന്നു. എങ്കിലും ഒന്ന് രണ്ടു പേര്‍ വിഷമം അറിയിച്ചതായി ഓര്‍ക്കുന്നു.

എന്തായാലും അവിടുന്ന് അവിചാരിതം ആയി ഒരു തിരതല്ലല്‍ അഥവാ വേലിയേറ്റം ഉണ്ടായി. ദേ... പിറക്കുന്നു രണ്ടു ബ്ലോഗുകള്‍ കൂടി... നരകവും സ്വര്‍ഗ്ഗവും.. രണ്ടും ഭൂമിയെക്കാള്‍ ഭേദം!


ബ്ലോഗെഴുതി മരിച്ചവന്‍ എവിടെ ചെന്നാലും ആ പണി മറക്കില്ല. നരകത്തില്‍ ചെന്നപ്പോള്‍ അവിടെ കിടക്കുന്ന അഴീക്കോട് തുടങ്ങിയ പൂര്‍വസൂരികളെ കണ്ടെന്നു നടിക്കാതെ ബ്ലോഗ്‌ എഴുതിക്കൊണ്ടിരിക്കെ ആയിരുന്നു തിലകന്‍ ചേട്ടന്റെ വരവ്. അവര്‍ തമ്മില്‍ ഉള്ള സംവാദം.. ഇതിനൊന്നും കാതു കൊടുക്കാതെ എഴുത്തില്‍ മുഴുകുന്നത് കണ്ടു നരകത്തിലെ എഴുത്തുകാരുടെ  സംഘടന ആയ "അച്ഛന്‍" (അറിയപ്പെടും ഛത്ര ചാമാരാലംകൃത രചയിതാ യൂണിയന്‍) അവിടുന്ന് അടിച്ചോടിച്ചു. നമ്പൂതിരി ആയതു കൊണ്ടാവുമോ?.

ഇല്ലങ്ങള്‍ ഒക്കെ കുളംതോണ്ടി അവിടെ പാര്‍ട്ടി ഓഫീസു പണിതാലെ കേരളം നന്നാവൂ എന്ന് വല്ലിയ വായില്‍ പറഞ്ഞവരുടെ വേദാന്തം കേള്‍ക്കുന്നതിലും ഭേദം വല്ല സ്വര്‍ഗത്തിലും പോയി കട്ടുറുമ്പ് ആകുന്നതല്ലേ? എഴുത്തിനു അഴീക്കോടിന്റെ കണ്ണ് കിട്ടാതെ ഇരിക്കാന്‍ അവിടെ വച്ചു മുഴുവനും മംഗ്ലീഷില്‍ മറിച്ചിട്ടാ  കാച്ചിയത്.

അങ്ങനെ സ്വര്‍ഗത്തില്‍ എത്തി. അവിടെ എങ്ങും ആരുമില്ല. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഇന്ദ്രന്റെ സിംഹാസനം ഒക്കെ കാലിയാ.. ഒരു സെക്യൂരിറ്റി ഗാര്‍ഡ് പോലും ഇല്ല. എല്ലാവരും ഇന്റര്‍നെറ്റ് നോക്കിയ കുറ്റത്തിന് കൂട്ടത്തോടെ നരകത്തിലേക്ക് തട്ടി എന്നാണു അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

അങ്ങനെ ആണെങ്കില്‍ ഞാനും ഒരു ഇന്റര്‍ നെറ്റിന്റെ ആളാണേ എന്ന് സ്വയം പറഞ്ഞപ്പോള്‍ അശരീരി ഉണ്ടായി. "മഹാപാപം വല്ലതും കണ്ടാല്‍ നിന്റെയും ഗതി പാതാളം." അങ്ങനെ പാതാളത്തിലേക്ക്‌ തിരികെ പോകാന്‍ ഉള്ള വഴി മനസ്സിലാക്കി. അവിടെ ബോറടിക്കുമ്പോള്‍ ആവാം എന്ന് കരുതി.

ഇന്ദ്രന്റെ കോട്ടയില്‍ ഏകനായി ഇരുന്നിട്ടും നടന്നിട്ടും ഒട്ടും ബോറടിച്ചില്ല എന്നതാണ് വസ്തുത. ദാഹം വിശപ്പ്‌ തുടങ്ങിയ വികാരങ്ങള്‍ പോലും മറന്നുകൊണ്ട് പറന്നു നടക്കുന്ന മാനസികാവസ്ഥ. അപ്പോഴും മുജ്ജന്മ വാസന പിടി വിട്ടില്ല. ബ്ലോഗിങ്ങ്.. ദൈവ വിചാരത്തിന്റെ ഫലം ആണല്ലോ ഇവിടെ എത്തിയത് എന്നാല്‍ ദൈവവിചാരം എന്നൊരു ബ്ലോഗ്‌ തുടങ്ങാം എന്ന് കരുതി.  


അങ്ങനെ അതും തുടങ്ങി. വളരെ  പ്രലോഭാനീയം ആയ ദേവീമാഹാത്മ്യത്തില്‍ തുടങ്ങി... തുടക്കം ഗംഭീരം. പക്ഷെ എങ്ങനെ തുടരും? എന്തിനു തുടരണം? ഇവിടെ ഒരേ ഒരു ജോലിയെ ചെയ്യേണ്ടാതായിട്ടു ഉള്ളൂ. അത് ബ്ലോഗിങ്ങ് അല്ല. ഒരു പ്രത്യേക വസ്തുവിനെ വിഭാവന ചെയ്യല്‍. അത് മാത്രം. 

ആ വസ്തു എന്റെ മനസ്സില്‍ സ്ഥിതി ചെയ്യുന്നു. അതിനു നിശ്ചിത രൂപം ഉണ്ട്. നിശ്ചിത ഭാവം ഉണ്ട്. നിശ്ചിത ഗുണങ്ങള്‍ ഉണ്ടു. അത് വിശകലനം ചെയ്യാന്‍ എന്റെ കഴിവ് തുലോം അപര്യാപ്തം. തന്നെയല്ല അകാരണം ആയ വെളിപ്പെടുത്തലുകള്‍ അതിനു ആവശ്യമില്ല. ഉത്തമ ശ്രോതാക്കളോട് അല്ലാതെ ഒന്നും അറിയിക്കേണ്ടതില്ല. അറിയിക്കാന്‍ പാടില്ല. അതാണ്‌ അതിന്റെ ആഗ്രഹം. സിനിമയിലെ  സസ്പെന്‍സ് പോലെ അത് തല്‍ക്കാലം അങ്ങനെയിരിക്കട്ടെ. അല്ലെ. 

ഞാന്‍ പോകുവാ .. ഈ നരകത്തീന്നു എന്നേ മുന്‍പ് അടിച്ചു ഓടിച്ചതാ... ഇനി ഇതുപോലെ വല്ലപ്പോഴും പറക്കുന്ന വഴി ഇവിടെ ഒന്ന് ചവിട്ടി സ്ലോ ചെയ്യാം. ബൈ.

No comments:

Post a Comment