Wednesday 30 January 2013

ഉദ്യാനപുഷ്പം

ഉദ്യാനത്തില്‍ പൂവുകള്‍
വിടരുന്നു മന്ദം മന്ദം.
ശലഭങ്ങള്‍ വട്ടമിട്ടു
പറക്കുന്നു വേഗം വേഗം.

വലിയ പുഷ്പത്തിന്റെ
മുമ്പിലേക്കൊരു വണ്ട്‌
പറന്നു സ്തംഭംപോലെ
നിലച്ചു നില്‍ക്കുന്നിതാ.

ലജ്ജിച്ചു പുഷ്പം, പോകൂ
എന്നു ചൊല്ലാനും വയ്യ ,
മറ്റൊരു സ്തംഭംപോലെ
സ്വധര്‍മം മറക്കയോ !

Sunday 20 January 2013

അജ്ഞാതസുന്ദരി

പാതിരാനേരം. നല്ല കൂരാകൂരിരുട്ട് ... 
ഇല വീണാല്‍ ഒച്ച കേള്‍ക്കാം. അത്ര നിശ്ശബ്ദത. 
വിജനമായ സ്ഥലം. അവിടെ ഏകനായി ഒരാള്‍.

തന്റേതല്ലാത്ത ഒരു സ്വരം അവിടെ കേള്‍ക്കുന്നു. 
ഒരു ദീര്‍ഘ നിശ്വാസത്തിന്റെ ശബ്ദം.
മനുഷ്യന്റെ തന്നെയോ .. അതോ വല്ല...

ഓര്‍ക്കാന്‍ വയ്യ... 

അങ്ങനെ ഒരു അര മണിക്കൂര്‍ നേരം. നേരം പോകാതെ പോയി.. തൊണ്ടയില്‍ വരള്‍ച്ച. ആ നിസ്വനത്തിനായി കാതോര്‍ത്തു. ഒരിക്കല്‍ വ്യക്തമായി കേട്ടതാണ്. തോന്നിയതല്ല. വീണ്ടും കേള്‍ക്കാന്‍ ഉള്ള ത്രാണിയില്ല. ഇറ്റു വെള്ളം കിട്ടിയെങ്കില്‍... 

പെട്ടെന്നൊരു തണുത്ത കാറ്റ് വീശി. അത് ആശ്വാസം ആയി. അതിനു ഒരു ഗന്ധം ഉണ്ടായിരുന്നു. സുഗന്ധം. മുല്ലപ്പൂവിന്റെയോ പനിനീര്‍പ്പൂവിന്റെയോ!... 

കാലില്‍ എന്തോ ഒന്ന് സ്പര്‍ശിച്ചു.. നല്ല മിനുസം ഉള്ളത്. അജ്ഞാതസുന്ദരിയുടെ കോമളമായ പാണിയോ! മനസ്സില്‍ ശുഭ പ്രതീക്ഷയെ ഉള്ളൂ. ഭയം എന്തിനു വെറുതെ. ... അത് മെല്ലെ കാലിലൂടെ കയറി വന്നു. ഒരു മാതിരി ഇക്കിളി തോന്നിത്തുടങ്ങി.

അര മണിക്കൂര്‍ മുന്‍പ് കേട്ട ദീര്‍ഘ നിശ്വാസം ഇവളുടെ ആയിരുന്നോ!  അയാള്‍  ആ മൃദുപാണിയില്‍   ചാടിപ്പിടിച്ചു.
പിടിച്ച പിടി വിട്ടില്ല. വിടാന്‍ സാധിച്ചില്ല. രാത്രി മുഴുവനും അങ്ങനെ പിടിച്ചുകൊണ്ടേ ഇരുന്നു. ഒരേ വിചാരത്തോടെ.
ഇനി എന്താ ചെയ്ക.. അതിനെ സ്നേഹിക്കണോ അതോ ഹിംസിക്കണോ? 

അതൊരു ഒന്നാംതരം സര്‍പ്പത്താന്‍ ആയിരുന്നു.

Saturday 19 January 2013

തറ പറ


തറ പറ
തറ എന്ന് പറ
പറ തറ
പറഞ്ഞു തറ ആക്.

ഒന്നാം പാഠം
എങ്ങോട്ട് നയിച്ചു?
ഈ തറയിലേക്ക്.

നാടാകെ തറപറ്റി.
നാട്ടാരും തറപറ്റി.
നാട്യക്കാര്‍ക്ക് വില്ലകള്‍.

വില്ലേജ് പോ; വില്ല വാ.
വില്ലത്തരം വിജയിക്ക!

ങാ.. ഷുഗര്‍ത്തുക്കളെ, പിന്നേയ് ...  ഇന്നെന്റെ മൂഡ്‌ തീരെ ശരിയല്ലാട്ടോ.

രാവിലെ പുതിയ ഒരെണ്ണം കാച്ചാന്‍ ഉള്ള creative mood ഫോം ചെയ്തതാണ്. ബ്ലോഗേ. പക്ഷെ നടന്നില്ല. ഒരു വേണ്ടാത്ത പണിക്കു പോയി. ചൂഷണത്തിന്. അത് ചെയ്തു ശീലിച്ചതിനാല്‍ അതിനു ആളുകള്‍ വിളിക്കും.  അരി വാങ്ങണ്ടേ എന്ന് കരുതി അങ്ങ് പോകും. പക്ഷെ ഇപ്പോള്‍ ഭയങ്കര കുറ്റബോധം തോന്നുന്നു. ചൂഷണം മഹാപാപം അല്ലെ? സുകുമാരഗുരു അത് ചൂണ്ടിക്കാണിക്കാന്‍ വന്നത് എത്ര നന്നായി.

ചൂഷണം ഉള്ള ദിവസങ്ങളില്‍ വെളുപ്പിനെ നാലിന് എഴുനേറ്റാലും പോരാ. മൂന്നരക്കാണ് അലാറം. പക്ഷെ പലപ്പോഴും അതിനു മുന്‍പേ ഉണരും.  അര മണിക്കൂര്‍ എങ്കിലും വേണം ട്യൂണിംഗ് ശരിയാകാന്‍. കൃത്യം അഞ്ചു മണിക്ക് തന്നെ ചൂഷണം ആരംഭിക്കും. ആരംഭിച്ചാല്‍ പിന്നെ അതിന്റെ ഒരു ലഹരി ആണ്. പ്രാതല്‍പോലും വേണ്ടാ. പതിനൊന്നു പതിനൊന്നര വരെയും മറ്റും നിന്ന് ചൂഷണം ചെയ്യും.

വീട്ടില്‍ വന്നാല്‍ പ്രാതഭക്ഷണം ഉച്ചക്ക് കഴിക്കും, പത്രം പോലും നോക്കണം എന്ന് തോന്നില്ല. നേരെ നിദ്ര പ്രാപിക്കും. അതിന്റെ ദൈര്‍ഘ്യം ചിലപ്പോള്‍ നാലുമണി വരെ നീളും. പിന്നെ അടുത്ത ചൂഷണത്തിനു പോവാറാവും...

എത്ര കാലാ.. ഇങ്ങനെ ചൂഷണവും ആയിട്ട്... ശരിക്കും മടുത്തു. രാഷ്ട്രീയക്കാരെ പോലെയും സമുന്നത നേതാക്കന്മാരെ പോലെയും ഒക്കെ സത്യസന്ധം ആയി ജീവിക്കാന്‍ ഞങ്ങള്‍ക്കും ഉണ്ടാവില്ല്ലേ മോഹം?

പിന്നെ വേറെ ഒരു കാര്യം കൂടി ഞാന്‍ ഇവിടെ കുംഭസാരിക്കാന്‍ ആഗ്രഹിക്കുന്നു. ബ്രഹ്മ ജ്ഞാനേന ബ്രാഹ്മണന്‍  എന്നാണല്ലോ ഇപ്പോള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പ്ടയൂന്ന വാദം പുതിയ പഴയ വാദം. ഇടയ്ക്ക് ഇതങ്ങനെ കേള്‍ക്കാറില്ലായിരുന്നു എന്ന് തോന്നുന്നു. അമ്പലങ്ങളിലെ വരുമാനം കൂടുന്നതിന് അനുസരിച്ചാണ് ഈ വാദം മൂക്കുന്നത് എന്നും തോന്നായ്കയില്ല.

അതെന്തെങ്കിലും ആവട്ടെ.  നമ്മുടെ പോയിന്റ്‌ ബ്രഹ്മജ്ഞാനം. അതെന്താ സംഭവം? എനിക്കറിയില്ല. എല്‍ പി സ്കൂളിലും യു.പി സ്കൂളിലും ഹൈ സ്കൂളിലും കോളേജിലും അങ്ങനെ ഒന്ന് ഒരു ഗുരുവും പഠിപ്പിച്ചില്ല. അച്ഛന്‍ വല്ലതും സ്വകാര്യമായി പഠിപ്പിച്ചു എങ്കില്‍ അക്കാര്യം തികച്ചും സ്വകാര്യം അല്ലെ? അതില്‍ പൊതുജനങ്ങള്‍ക്ക്‌ എന്തവകാശം?

കോടതി വരെ തന്ത്രിമാരുടെ  മന്ത്രപരിജ്ഞാനം പരസ്യ വിചാരണ  ചെയ്യുന്നുണ്ട് എന്നാണു അറിയുന്നത്. ചൂഷണം ചെയ്യാന്‍ പോയിട്ടല്ലേ?

സുകുമാരഗുരുവിന്റെ ആള്‍ക്കാര്‍ക്ക് വളരെ വേഗം ബ്രഹ്മജ്ഞാനം സിദ്ധിച്ചു എന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. അതില്‍ സന്തോഷം ഉണ്ട്. എന്നാലും  ആ പുത്തന്‍ തിരുമേനിമാര്‍ ചൂഷകന്മാരുടെ പ്രച്ഛന്നവേഷം കെട്ടേണ്ടതുണ്ടോ എന്ന കാര്യം ഒന്നാലോചിക്കാം. സുകുമാരശാന്തി, പണിക്കര് ശാന്തി, കൈമള് ശാന്തി, മേനോന്‍ ശാന്തി എന്നൊക്കെ സ്വയം ഉദ്ധരിക്കുകയല്ലേ ഉത്തമം?

അല്ലാ... പറഞ്ഞു പറഞ്ഞു ഇത്രെയായി. എന്നാല്‍ ഇതൊരു ബ്ലോഗായിട്ട് കീച്ചിയേക്കാം അല്ലെ? അബദ്ധം ഇല്ലല്ലോ! ഉണ്ടെങ്കില്‍ ക്ഷമിക്കണം. ഞാന്‍ ആദ്യമേ പറഞ്ഞു എന്റെ മൂഡ്‌ ശരിയല്ല എന്ന്. ചൂഷണത്തിന്റെ ഒരു കുറ്റബോധമേ!

ഈ  തറ ബ്ലോഗിനെ പറ്റി കമന്റ് പറ...
---------------------------------------------------------------
Its original posted in "Santhivicharam" This is the 'Hell version'.

Thursday 17 January 2013

Parasite

മതേതരത്വം മതത്തെ ഉപജീവിക്കുന്ന ഇത്തിള്‍കണ്ണി!

Wednesday 16 January 2013

Tuesday 15 January 2013

പ്രതിവാദം

ബ്രാഹ്മണര്‍ക്ക് എതിരായി സമൂഹത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയിട്ടുള്ള ചില വാദങ്ങള്‍ക്ക് എതിരായ ചില പ്രതിവാദങ്ങള്‍ ആണ് ചുവടെ.
  1.  ഭാരത സമൂഹത്തില്‍ അനേകം പതിറ്റാണ്ടുകള്‍ ആയി മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദജാലം മുഴുവനും ഒരു വിഭാഗത്തിന് എതിരെ ആണ് എന്ന് കാണാം. അവര്‍ ആവട്ടെ യാതൊന്നും എതിരായി പ്രതികരിക്കുന്നുമില്ല. കിട്ടുന്ന അടികള്‍ മുഴുവന്‍ തച്ചിനിരുന്നു സ്വീകരിക്കുക മാത്രം. അതിനതിനു അടികളുടെ എണ്ണം കൂടിവരുന്നു. വ്യക്തികളും, സംഘടനകളും, രാഷ്ട്രീയക്കാരും സന്ന്യാസിമാരും മത പ്രഭാഷകരും എന്ന് വേണ്ട വാള്‍ എടുത്തവര്‍ ഒക്കെ വെളിച്ചപ്പാട് ആയി ബ്രാഹ്മണന് എതിരെ ഉറഞ്ഞുതുള്ളുന്ന സ്ഥിതി വിശേഷം ആണ് അനവധി കാലങ്ങള്‍ ആയി ഹിന്ദു മതത്തില്‍ അരങ്ങേറുന്നത്.  
  2. പരസ്യമായി ഭര്‍ല്സിക്കുന്നവര്‍ എല്ലാം തങ്ങളുടെ കാര്യസാധ്യത്തിനു രഹസ്യമായി ബ്രാഹ്മണരെ സമീപിക്കുന്നുണ്ട് എന്നത് വേറെ കാര്യം. മറ്റൊന്നും ആലോചിക്കാതെ തങ്ങളുടെ കടമ ആയി കണക്കാക്കി തന്ത്രിമാരും മേല്‍ശാന്തിമാരും ആയി ബ്രാഹ്മണര്‍ അവരെ സേവിക്കുകയും ചെയ്യുന്നു. അടി കൊടുക്കേണ്ടിടത്ത് ആണ് ഈ ആരാധന! ഇത് ബ്രാഹ്മണരുടെ വേണ്ടാത്ത ഔദാര്യം എന്നേ പറയാനാവൂ. മുഴുവന്‍ മഹാമനസ്കത അല്ല നിവൃത്തികേടും ഉണ്ട്. സര്‍ക്കാരിന്റെ  ഭൂപരിഷ്കരണ കൊലച്ചതിയെ തുടര്‍ന്ന് ജന്മിമാര്‍ നിരാലംബരും, വെറുക്കപ്പെട്ടവരും ആയി. 
  3. അവരുടെ ചരിത്രം ഒന്നും ഒരു നോവല്‍ രൂപത്തില്‍ പോലും വെളിച്ചം കാണുകയില്ല. എല്ലാ നമ്പൂരിമാരെയും സൂരി നമ്പൂരിമാര്‍ ആക്കാന്‍ ഒരു മേനോന് അനായാസേന സാധിച്ചു. അതോടെ മേനോന്മാര്‍ നായരിലെ നമ്പൂരിമാര്‍ ആയി, വാലുവെച്ചു സര്‍വത്ര ആഭിജാത്യം കാണിക്കുന്നു. 
  4. അതിലൊന്നും ആരും ജാതീയത അല്ല, മഹത്വം ആണ് ദര്‍ശിക്കുന്നത്. ഇതൊക്കെ വിളിച്ചു പറയുന്നത് സമൂഹത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ബ്രാഹ്മണരോട് മാത്രം ആയുള്ള വിദ്വേഷത്തെ ആണ്. 
  5. പക്ഷെ ഈ വസ്തുത പറഞ്ഞാല്‍ സമ്മതിച്ചു തരാത്തവര്‍ ആയും ബ്രാഹ്മണര്‍ മാത്രം ആണുള്ളത്.   അവര്‍ക്കും സ്വയം കുറ്റപ്പെടുത്താന്‍ തന്നെ ആണ് താല്പര്യം.  പര പ്രീണനാര്‍ഥം  ഉള്ള അഭ്യാസം ആയാലും  ഇത് ആത്മവഞ്ചന  തന്നെ.  
  6. ഒരാള്‍ ബ്രാഹ്മണന്‍ ആയിത്തീരുന്നത് അയാളുടെ സ്വന്തം ചെലവില്‍ ആണ്. (രാജാക്കന്മാരുടെ ആത്മീയപിന്തുണ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. Royal support ഇപ്പോള്‍ Royal opposition ആയിരിക്കുന്നു.) അതിനായി കാല്ക്കാശു മുടക്കാത്തവര്‍ക്ക് വിമര്‍ശിക്കാന്‍ മാത്രം ആയി യാതൊരു അവകാശവും ഇല്ല   
  7. ഇന്നത്തെ മാറിയ പൊതുവ്യവസ്ഥയില്‍ അബ്രാഹ്മണര്‍ക്ക് ഉള്ള എല്ലാ അവകാശങ്ങളും ബ്രാഹ്മണര്‍ക്കും ഉണ്ട്. മുന്‍പ് വേദം പഠിക്കാത്ത ബ്രാഹ്മണന്‍ ശിക്ഷാര്‍ഹന്‍ ആയിരുന്നു. ഇപ്പോള്‍ അങ്ങനെ ഉള്ളവരെ ആണ് സമൂഹം കൂടുതലായി മാനിക്കുന്നത്. വൈദികമായി സാധുവായ  വിശുദ്ധ ചിന്താഗതി  പുലര്‍ത്തുന്നവരോടാണ് സമൂഹത്തിനു വെറുപ്പ്‌. ഇങ്ങനെ സമൂഹത്തിന്റെ പ്രേരനാഷക്തി ഒട്ടും ചെറുതല്ല, വളരെ വലുതാണ്‌. ശക്തമായ കാറ്റില്‍ അണഞ്ഞുപോകുന്നത് ദീപത്തിന്റെ കുറ്റം അല്ലല്ലോ. എതിരായി മാറിയ പുതിയ സമൂഹ സാഹചര്യത്തില്‍ നിന്ന് വേണം ഇന്നത്തെ ബ്രാഹ്മണരുടെ കര്മങ്ങളെ വിലയിരുത്താന്‍.  
  8. ആത്മീയചിന്തകര്‍ ആയിരുന്ന ബ്രാഹ്മണരെ സ്വജാതിവിവാഹം പോലും വിലക്കിക്കൊണ്ട് ലൌകികചിത്തരും ദ്രവ്യമോഹികളും ശൂദ്രസമാനരും ആക്കിത്തീര്‍ത്തതാണ് പോയ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ മതപരിവര്‍ത്തനം.  
  9. ഇതിന്റെ മുഖ്യ ഗുണഭോക്താക്കള്‍ നായന്മാരും അന്യ മതസ്ഥരും ആണ്. അതുകൊണ്ട് ചരിത്രം മന:പൂര്‍വ്വം മറച്ചു വച്ചിരിക്കുന്ന ഹിന്ദുമതത്തിലെ ഈ ആഭ്യന്തര മത പരിവര്‍ത്തനത്തെ Nairisation of Brahmins (ശൂദ്രവല്‍ക്കരണം) എന്നോ Debrahminisation (നിഷ്ബ്രഹ്മീകരണം)എന്നോ വിളിക്കാം. ഇത് ഹിന്ദുമതത്തിന്റെ മുഴുവന്‍ അന്തസ്സത്തക്ക് വിരുദ്ധം ആണ്. കൂട്ടായ ബ്രഹ്മഹത്യക്ക്‌ തുല്യം. 
  10. ക്ഷേത്രങ്ങളോടുള്ള ബ്രാഹ്മണരുടെ നിസ്സഹകരണ മനോഭാവം. അതിനു കാരണം അവരുടെ ദുരഭിമാനം അല്ല. വിശ്വാസപരം ആയ വൈരുധ്യങ്ങള്‍ ആണ് മുഖ്യ കാരണം. ശാസ്ത്രവിരുധം ആയ തീരുമാനങ്ങള്‍ ആണ് ബ്രാഹ്മണരെ ഒഴിവാക്കിക്കൊണ്ട് നായന്മാര്‍ മുഖ്യര്‍ ആയിട്ടുള്ള നാട്ടുകാരുടെ കമ്മറ്റികള്‍ അടിച്ചേല്‍പ്പിക്കുന്നത്. മതതിനുള്ളില്‍ രൂപം കൊണ്ട മതേതരത്വം. 
  11.  ക്ഷേത്രസംസ്കാര വിരോധികള്‍ ആയ നാട്ടുകാരുടെ അടിമത്തം നിറഞ്ഞ ക്ഷേത്രവൃത്തി ഇന്നാര്‍ക്കും ഒരു തരത്തിലും കൃതാര്‍ത്ഥതക്ക് വക നല്‍കാത്തത്  ആയിരിക്കുന്നു. 
  12.  ബ്രാഹ്മണ്യവിധ്വംസനം  ജനാധിപത്യ സര്‍ക്കാരുകളുടെ (ചിന്തകരുടെ) പൊതുവായ രഹസ്യ അജണ്ടയായി കരുതേണ്ടിയിരിക്കുന്നു. നിരുപദ്രവികളുടെ വര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യേണ്ടത് ഇന്നത്തെ ലോകത്തിന്റെ നമ്പര്‍ 1. സാംസ്കാരിക ആവശ്യം. ബ്രാഹ്മണരോട് എന്തുമാവാമെന്ന പൊതുധാരണയെ ആധുനിക സമൂഹം കയ്യടിച്ചു വളര്‍ത്തിയെടുക്കുന്നു. ഹോബി പോലെ. 
  13. ഇത് പൊതുചിന്താഗതിയുടെ വൈകല്യം അഥവാ തകരാര്‍ ആയിട്ട് വേണം കാണാന്‍. സമൂഹ മനസാക്ഷിയെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്. 
  14. നിയമവ്യവസ്ഥയെ ചില വര്‍ഗ്ഗങ്ങള്‍ ആധികാരികം ആയി ദുരുപയോഗം ചെയ്യുന്നു. ആസൂത്രിതമായ ഈ രഹസ്യ ആക്രമണത്തിനു മതകേന്ദ്രങ്ങള്‍ നേതൃത്വം കൊടുക്കുന്നു. 
  15. മറ്റു വര്‍ഗ്ഗങ്ങളെ പേരെടുത്തു വിമര്‍ശിക്കുന്നത് ജാമ്യം ഇല്ലാത്ത കുറ്റവും ബ്രാഹ്മണരെ മാത്രം പരമാവധി തേജോവധം ചെയ്യുന്നത് പരിപാവനമായ പൌര ധര്‍മ്മവും ആയി ഗണിക്കപ്പെടുന്നു. 
  16. എല്ലാത്തിന്റെയും അദൃശ്യനായ നിരീക്ഷകന്‍ ആണല്ലോ ദൈവം. അദ്ദേഹം ആരുടെ ഭാഗം ശരിയിടും? 
  17. ഈ കൊലച്ചതി ഹിന്ദുക്കള്‍ക്ക് തന്നെ വിനയാകും. അങ്ങനെയല്ലേ കണ്ടുവരുന്നതും? ഭൂരിപക്ഷം എന്ന് വലിയ വായില്‍പറയാം. ഇനി അതും അധികനാള്‍ വേണ്ടി വരില്ല.  ശുദ്ധന്മാര്‍ ചെയ്ത കര്‍മങ്ങളുടെ ഫലം അടിച്ചെടുത്ത് അവരെ ചീത്ത വിളിച്ചുകൊണ്ടു, മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് "ലോകാ സമസ്താ..." എന്നൊക്കെ ഞെളിപിരി കൊള്ളാം!
  18. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ഇവിടെ ഹിന്ദുക്കളാല്‍ തന്നെ നശിപ്പിക്കപ്പെടുന്നത് അതിനേക്കാള്‍ മോശമായ മറ്റൊന്നിനു (മറ്റേ ഒന്നിന്) ജന്മം നല്‍കാന്‍ വേണ്ടിയാണ് എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.
ആരും പറയാന്‍ മടിക്കുന്ന ഇത്രയും കാര്യങ്ങള്‍ എഴുതിത്തയ്യാറാക്കിയത് ഉണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിച്ചിട്ടാണ്. ഇതിന്റെ പ്രസിദ്ധീകരണ വിഷയത്തില്‍ അനുഭാവം ഉള്ളവര്‍ ദയവായി സഹകരിക്കുക. എതിരഭിപ്രായങ്ങളെ വിനീതമായി വെല്ലുവിളിച്ചുകൊള്ളുന്നു. :)

Monday 14 January 2013

From a mail

എനിക്ക് ഒരു സുഹൃത്ത്‌ അയച്ച മെയിലിലെ രസകരം ആയി തോന്നിയ ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു. 
------------------------------------------------------------------------------------------------------------
എന്‍. ഗോപാലകൃഷ്ണന്‍ ഡി.ലിറ്റ് (സംസ്കൃതം ) ആവര്‍ത്തിച്ചു സദസ്സിനെയും കാണികളെയും നോക്കി പറയുന്നൊരു കാര്യമുണ്ട് . ആ പറച്ചിലിന്റെയൊരു ധ്വനി ഏതാണ്ടിപ്രകാരമാണ്;
'ഞാന്‍ എന്റെ ആയ സമയത്ത് അങ്ങ് അമേരിക്കാവിലെയൊരു എമണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ ഒരു കൊടികെട്ടിയ ശാസ്ത്രജ്ഞനായിരുന്നു. എന്റെ കൊടി കെട്ടിയ വടി കണ്ടു പൌരത്വവും യൂനിവേഴ്സിറ്റിയില്‍ പ്രഫസര്‍ സ്ഥാനവും വാഗ്ദാനം നല്‍കിക്കൊണ്ടു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി എന്റെ പിറകേ നടന്നു. ഞാന്‍ ആരാ മോന്‍? സായിപ്പിന്റെ ട്രാപ്പില്‍ എന്റെയീ എമണ്ടന്‍ തല ഞാന്‍ വച്ചുകൊടുത്തില്ല. പുരികത്തിലെയൊരു രോമം പൊട്ടിച്ചു സായിപ്പിന് നേര്‍ക്ക്‌ ഊതിപ്പറത്തിക്കൊണ്ട് ഞാനലറി, സായിപ്പേ സൂക്ഷിച്ചോ, ഞാന്‍ എന്റെ രാജ്യത്ത് പോയി ഒരു ഒലത്തു ഒലത്തും. എന്റെ ഒലത്തല്‍ കണ്ടു സായിപ്പു പറയും , നീ തങ്കപ്പനല്ലെഡാ, പൊന്നപ്പനാ പൊന്നപ്പനാ'

ഇത്രയും കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ വിചാരിക്കും, ഹോ, ഇയാള്‍ ഒരു പുലി ശാസ്ത്രഞ്ജന്‍ തന്നെ. അതാണ്‌ ഈ സ്വയംഭൂ-ജാക്കിയുടെ പിന്നിലെ ചേതോവികാരവും. ഗോപാലകൃഷ്ണന്റെ വീട്ടിലെ ചെല്ലപ്പേര് ഹുസൈന്‍ കുന്നിന്മേല്‍ എന്നായതുകൊണ്ടാണ് അനിശ്ചിതത്വ-തത്വത്തിനു ഹുസൈന്‍കുന്നിന്മേലിന്റെ അനിശിചിതത്വ -തത്വം (Heisenberg's Uncertainty Principle) എന്ന പേര് വന്നത് എന്നൊക്കെയുള്ള തോന്നലുണ്ടാക്കിയാല്‍ മാത്രമേ ഐയ്യര്‍ ഐയ്യന്കാര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ സാഹിത്യ സദസ്സ് ഒരു വിവേകാനന്ദന്‍ ശൈലിയില്‍, ഘനഗംഭീരമായ പ്രൌഡതയില്‍, അനങ്ങാതെ അങ്ങിനെ ഇരിക്കുകയുള്ളൂ. പോക്ക് കേസാണെന്ന് തോന്നിയാല്‍ സദസ്സിനു പിന്നെ ദാവൂദു ഇബ്രാഹിമിന്റെ ഐ ക്യു ആണ് , പൊളിച്ചടുക്കി കൈയ്യില്‍ കൊടുക്കും [ഐ ക്യു വിന്റെ ആപേക്ഷികത, ഓലപ്പീപ്പി , ഓക്സ്‌ ഫോര്‍ഡു യൂണിവേഴ്സിറ്റി പ്രസ് 1986 ].

ഇന്ത്യയില്‍ വന്നു ഈ കക്ഷിക്കാരന്‍ ചെയ്തത് സി എസ് ഐ ആറിന്റെ തിരുവനന്തപുരത്തുള്ള റീജയനല്‍ റിസര്‍ച്ചു ലാബില്‍ ജോയില്‍ ചെയ്തു. മുകളിലെ കഥ മനസ്സില്‍ കിടക്കുന്ന നമ്മള്‍ പ്രതീക്ഷിക്കുക പുള്ളിക്കാരന്‍ ഇന്ത്യയില്‍ വന്നു വമ്പന്‍ ഗവേഷണമൊക്കെ നടത്തി പത്തു നൂറു വമ്പന്‍ സെലിബെറേറ്റഡു ഗവേഷണ പേപ്പര്‍ ഒക്കെ പബ്ലിഷ് ചെയ്തു, കോടിക്കണക്കിനു രൂഫാ വിലയുള്ള പേറ്റന്റോക്കെ ഉണ്ടാക്കി, ഒരു നോബല്‍ സമ്മാനം ഒക്കെ കിട്ടി , ചുരുങ്ങിയ പക്ഷം ഇന്ത്യന്‍ നോബല്‍ സമ്മാനം എന്ന് പറയുന്ന ഭട്നാഗര്‍ അവാര്‍ഡു എങ്കിലും കിട്ടി ഇങ്ങിനെ ഇരിക്കുകയാകും എന്നാകും.

പേടിക്കേണ്ട, അങ്ങിനെയുള്ള നല്ല പ്രതീക്ഷകള്‍ ഒന്നുമത്ര ഈസിയായി പൂവണിഞ്ഞ ചരിത്രമില്ല.

എനിക്ക് ഈ ടീമിനോട് ചോദിക്കാനുള്ളത് ഇത്രമാത്രമാണ് :
അല്ലയോ ഗോപാലകൃഷ്ണന്‍ ഡി.ലിറ്റ് (സംസ്കൃതം ),
ശാസ്ത്രജ്ഞന്മാരിലെ ഒരേയൊരു സംസ്കൃത ഡി ലിറ്റ് എന്ന് സ്വയം വിലയിരുത്തുന്ന താങ്കള്‍ ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എങ്ങിനെ സ്വയം വിലയിരുത്തുന്നു എന്നറിയാന്‍ അതിയായ താല്‍പ്പര്യമുണ്ട് . താങ്കള്‍ പ്രവര്‍ത്തിച്ചിരുന്ന ഗവേഷണ സ്ഥാപനത്തിലെ ഡോ. ജോര്‍ജ് തോമസ്‌, ഡോ. അയ്യപ്പന്‍ അജയഘോഷ് തുടങ്ങിയ താങ്കളുടെ സഹപ്രവര്‍ത്തകര്‍ക്ക് താങ്കളുടെ മക്കള്‍ ആകാനുള്ള പ്രായമേയുള്ളൂ. കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ പ്രതികൂല സാഹചര്യങ്ങളില്‍ പി എച് ഡി ചെയ്തു പതിയെ ഉയര്‍ന്നു വന്നു അന്താരാഷ്‌ട്ര നിലവാരമുള്ള മികച്ച ജേര്‍ണലുകളില്‍ പേപ്പര്‍ ഒക്കെ പബ്ലിഷ് ചെയ്തു ഭട്നാഗര്‍ അവാര്‍ഡൊക്കെ വാങ്ങി താങ്കളുടെ സഹപ്രവര്‍ത്തകരായ ഇവര്‍ നമ്മളെയൊക്കെ അഭിമാനപൂരിതരാക്കുന്ന ഈ കാലത്ത്, അമേരിക്കയില്‍ ഒക്കെ പോയി ഗവേഷണം നടത്തി വമ്പന്‍ പ്രതീക്ഷകളുമായി തിരികെ വന്ന ഒരു ആള്‍ എന്ന നിലയില്‍, താങ്കളുടെ ശാസ്ത്ര സംഭാവനകള്‍ പരിഗണിക്കുമ്പോള്‍, ശാസ്ത്രഞ്ജന്‍ എന്ന നിലയില്‍ ഒരു പൂര്‍ണ്ണ പരാജയമായിരുന്നു താങ്കള്‍ എന്ന സ്വയം വിലയിരുത്തലിനു എപ്പോഴെങ്കിലും മുതിര്‍ന്നിട്ടുണ്ടോ? അങ്ങിനെ ഒരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ട് എങ്കില്‍, ശാസ്ത്രത്തില്‍ ഗവേഷണം നടത്തേണ്ട സമയം താളിയോല കാണാപ്പാഠം പഠിക്കാന്‍ പോയതുകൊണ്ടാണ് സയന്റിസ്റ്റ് എന്ന നിലയില്‍ പരാജയപ്പെടാനുള്ള കാരണം എന്ന് താങ്കള്‍ക്കു തോന്നിയിട്ടുണ്ടോ? സര്‍ക്കാരിന്റെ ശമ്പളം വാങ്ങി സര്‍ക്കാര്‍ പറയുന്നത് ചെയ്യാതെ മറ്റു കാര്യങ്ങള്‍ ചെയ്തു സര്‍ക്കാരിനെ പറ്റിച്ചു എന്ന കുറ്റബോധം താങ്കള്‍ക്കുണ്ടോ?